Monday, June 22, 2009

ഉമ്മുകുത്സു - 4

ദി വൺ അൻഡ്‌ ഒൺലി സംഭവംകൊണ്ട്തന്നെ, ഞാൻ കോയാക്കയുടെ വിശ്വസ്തനായ ജോലികാരനായി മാറി. പതിയെ തോട്ടത്തിന്റെ മുഴുവൻ ചുമതലയും ഞാൻ ചുമന്ന്‌നടന്ന് തുടങ്ങി.

വർഷങ്ങൾ പലതും വീണ്ടും കറങ്ങിതിരിഞ്ഞ്‌, തോട്ടത്തിൽതന്നെ വന്ന്‌നിന്നു. ആയിടെയാണ്‌, ഒരിക്കൽ പച്ചക്കറികളുമായി റിയാദിലേക്കുള്ള യാത്രമദ്ധ്യേ, ഞാൻ കോയാക്കയുമായി ഒരു അന്തരാഷ്ട്ര ബിസിനസ്‌ സംസാരിച്ചത്‌. എന്ത്‌കൊണ്ട്‌ നമ്മുക്ക്‌ റിയാദിൽ ഒരു മിനിമാർക്കറ്റ്‌ തുടങ്ങികൂടാ?.

ചോദ്യം ഒരാഴ്ച എവിടെയും തട്ടാതെ വായുവിൽ തങ്ങിനിന്നു. അതിന്റെ മുന കോയാക്കയുടെ നെഞ്ചിലുണ്ടെന്ന്, ഒരാഴ്ചകഴിഞ്ഞാണ്‌ ഞാൻ അറിഞ്ഞത്‌. പതിവ്‌പോലെ പച്ചക്കറികൾ റിയാദിൽ വിറ്റ്‌ മടങ്ങുവാൻ സമയത്ത്‌, കോയാക്കപറഞ്ഞു.

"ഇവിടെ ഒരു കട കാലിയുണ്ട്‌. അത്‌ ഒന്ന് നോക്കീട്ട്‌ പോവാ. പറ്റ്യാണെങ്കി ഞമ്മക്ക്‌ ഇട്‌ക്കാ"

അണ്ടർവെയ്യറിന്റെ അടിയിലും സേഫ്‌ ലോക്കറുണ്ടെന്ന്, കോയാക്കാ ആ ലോക്കറിൽനിന്നും കാശെടുത്തപ്പോഴാണ്‌ ഞാൻ ആദ്യം കാണുന്നത്‌. കട കോയാക്കയുടെ പേരിലാക്കി ഞങ്ങൾ മടങ്ങി.

രണ്ട്‌ ദിവസംകൊണ്ട്‌, ഹക്കിം എംബസി വഴി, മിനിമാർക്കറ്റിന്റെ ലൈസൻസ്‌കിട്ടുകയും, ഒരാഴ്ചക്കുള്ളിൽ കടതുടങ്ങുകയും ചെയ്തു.

വർഷങ്ങൾവീണ്ടും കറങ്ങിതിരിഞ്ഞ്‌ വന്നപ്പോഴേക്കും, മിനി മാർക്കറ്റുകളുടെ എണ്ണംകൂടി. ഇന്ന് റിയാദിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനാണ്‌ കോയാക്ക. എല്ലാറ്റിനും നിഴലായി കൂടെ ഞാനും.
-----------
ആദ്യമായി സൗദിയിലെത്തിയവൻ 5-6 വർഷം കഴിഞ്ഞെ നാട്ടിൽപോവുകയുള്ളൂ എന്ന അലിഖിതനിയമത്തിന്റെ അവസാനത്തെ ഡേറ്റും എക്സ്പയറായ ശേഷമാണ്‌, എനിക്കും നാട്ടിൽപോവണമെന്ന് തോന്നിയത്‌. ഇതിനിടയിൽ ഞാൻപോലുമറിയാതെ ഒപ്പനപാട്ടുകളും മൈലഞ്ചിയും മാത്രമല്ല ഒരു മൊഞ്ചത്തിയും എന്റെ സ്വപ്നങ്ങളിൽ സ്ഥാനം പിടിച്ചു. ഉപ്പക്ക്‌ അയക്കുന്ന കത്തുകളിലെ വടിവൊത്ത കൈയക്ഷരംകണ്ട്‌ മാത്രം പരിചയപ്പെട്ട, മറുപടി എഴുതുബോൾ, എന്റെ വക പ്രത്യേക അന്വേഷണങ്ങൾ, പതിയെ സ്വന്തം കത്തിനുള്ളിലായി. എന്റെ വിശദമായ ബയോഡാറ്റ, വിട്ടിലുള്ളതിനാൽ, ഞാൻ ആരാണെന്ന് ഞാനറിയുന്നതിന്‌ മുൻപെ അവൾ അറിഞ്ഞിരുന്നു. കോയാക്കയുടെ കൈയിൽനിന്നും ഫോട്ടോകണ്ട്‌, എഴാം കടലിനിക്കരെനിന്ന് ഞാനും, മാളൂ എന്ന് കോയാക്ക നീട്ടിവിളിക്കുന്ന അവരുടെ പുന്നാരമകൾ രഹനയും വിരഹത്തിന്റെ ചൂടും ചൂരുമനുഭവിച്ചു.

വീട്ടുകാർ എനിക്ക്‌ തകൃതിയായി കല്യാണമാലോചിക്കുന്നുണ്ടെന്നും, മൂന്നോ നാലോ പെൺകുട്ടികളെ സ്റ്റാന്റ്‌ ബൈ ആയി നിർത്തിയിട്ടുണ്ടെന്നും, ബ്രോക്കർമാരുടെ സംസ്ഥാന സമ്മേളനം എന്റെ വീട്ടിലാണ്‌ ഇടക്ക്‌ നടക്കാറുള്ളതെന്നും, നാട്ടിൽ കാല്‌ കുത്തിയ നിമിഷം ഞാൻ അറിഞ്ഞു.

കോയാക്കയുടെ വീട്ടിൽപോവണമെന്നുണ്ടെങ്കിലും, രണ്ട്‌, മൂന്ന് വർഷം കടലിനക്കരെയിരുന്ന്, തമ്മിൽ കാണാതെ പ്രേമിച്ച പെണ്ണിനെ നേരിട്ട്‌ കാണുബോൾ, എന്റെ ഹാർട്ട്‌ ഡിസ്ക്‌ വോൾട്ടേജ്‌ ഫ്ലൿച്ച്യുവെഷൻ കാരണം അടിച്ച്‌പോകുമോ എന്ന ഭയംമൂലം നടന്നില്ല. അത്‌ കാരണം എന്റെ ഉറക്കവും നടന്നില്ല.

പിറ്റെന്ന് കാലത്തെഴുന്നേറ്റ്‌, കോയാക്കയുടെ വീട്ടിലേക്ക്‌ പോകുബോൾ, രണ്ട്‌ മൂന്ന് സ്ഥലത്ത്‌ നിർത്തി ഒന്നിന്‌ പോകുന്ന എന്റെ അവസ്ഥയറിയാതെ, കൂട്ടുകാരന്റെ ന്യയമായ ചോദ്യം

"ഗൾഫിൽനിന്നും വരുന്നവരുടെ പൈപ്പ്‌ ലീക്കാവറുണ്ട്‌ അല്ലെ".

പൂർണ്ണശോഭയോടെ ചന്ദ്രിക തലയുയർത്തി നിൽക്കുന്ന വാനമണ്ഡലം, തരകങ്ങൾ കാവൽനിൽക്കുന്ന ഉദ്യാനമദ്ധ്യത്തിലുള്ള ഒരു കൊച്ചുകുടിൽ. അതിൽ വിടരാൻവെമ്പിനിൽക്കുന്ന പുഷ്പത്തിന്‌ ചുറ്റം, തേൻനുകരുവാൻ കൊതിയോടെ വട്ടമിട്ട്‌ പറക്കുന്ന ചിത്രശലഭം. അക്ഷമയോടെ, ചില്ലകൾതോറും പാറിനടന്ന്, തന്റെ സാന്നിധ്യമറിയിക്കുവാൻ വെമ്പുന്നതും, ചിറകുകളിലുള്ള നിറക്കൂട്ടുകൾ മിനുക്കുന്നതും, ഈറനുടുപ്പണിഞ്ഞ്‌, മന്ദമാരുതൻ കടന്ന്‌പോവുന്നതും ഞാൻ കണ്ടു.

"ഇറങ്ങ്‌, വീടെത്തി" എന്ന സുഹൃത്തിന്റെ ശബ്ദമാണെന്നെ ചിന്തയിൽനിന്നുണർത്തിയത്‌.

എന്റെ ആഗമനം പ്രതീക്ഷിച്ചെന്നപോലെ, കോയാക്കയുടെ ഭാര്യയും മകനും പൂമുഖത്ത്‌ തന്നെ നിൽക്കുന്നു.

അക്ഷരങ്ങളിലൂടെ ഞാൻ അറിയുന്ന ഈ കുടുംബത്തിലെ ഒരോ അംഗങ്ങളും എന്റെ മനസിലുണ്ട്‌. ഇവരുടെ ഉയർച്ചയിലും താഴ്ചയിലും സാക്ഷിയായി ഞാൻ കൂടെയുണ്ട്‌. 5-6 വർഷത്തെ ആത്മബന്ധം.

ചിട്ടയോടെ അലങ്കരിച്ച സ്വീകരണമുറിയിൽ ഞങ്ങളിരുന്നു. ആദ്യമായാണ്‌ ഈ വീട്‌ കാണുന്നതെങ്കിലും, ഇവിടെ എല്ലാം എനിക്ക്‌ സുപരിചിതമാണ്‌. മനോമുകരത്തിൽ കണക്ക്‌കൂട്ടി, മരുഭൂമിയിലിരുന്ന് ഞാൻ നിർദ്ദേശിച്ച ഫർണ്ണിച്ചറുകളും, സെറ്റിങ്ങുകളും, നേരിട്ട്‌ കാണുന്നതിന്റെ അത്മനിർവൃതി.

അകത്ത്‌നിന്നും ആരോക്കെയോ കുശുകുശുക്കുന്നത്‌ അവ്യക്തമായി കേൾക്കാം.

"ഇന്നലെയാണോ വന്നത്‌" കൈയിൽ ജ്യൂസുമായി കടന്ന്‌വരുന്ന പാവടക്കാരിയെ ഞാൻ സകൂതം നോക്കിയിരുന്നു. ചിരപരിചിതരായവർ. എല്ലാവിശേഷങ്ങളും പങ്കുവെച്ചവർ. ആശകളും ആഗ്രഹങ്ങളും പരസ്പരമറിയാവുന്നവർ. മോഹങ്ങളുടെ കൂടാരത്തിൽ പലവുരു അന്തിയുറങ്ങിയവർ. അക്ഷരങ്ങളിലൂടെ, പരസ്പരം വാരിപുണർന്നവർ. എന്നാൽ വർഷങ്ങളുടെ പരിചയമുണ്ടെങ്കിലും, ആദ്യമായി, നേരിട്ട്‌ കാണുന്നതിന്റെ അമ്പരപ്പ്‌. അതിന്റെ ജാള്യത. പിന്നെ അൽഭുതം. സുറുമ എഴുതിയ വിടർന്നകണ്ണുകളിലും അതെ ഭാവം. മുഖത്ത്‌ വിരിയുന്ന പുഞ്ചിരിയിൽ ഞാൻ സായൂജ്യമടഞ്ഞു. എന്റെ നേരെ നീട്ടിയ ഗ്ലാസ്‌ വിറക്കുന്നുണ്ടായിരുന്നു. കണ്ണിൽ കണ്ണിൽ നോക്കി കുശലം പറഞ്ഞ എതാനും നിമിഷങ്ങൾ.

"ഗ്ലാസ്‌ വാങ്ങ്‌. ഇല്ലെങ്കിൽ അത്‌ താഴെ വീണ്‌ പൊട്ടും.' എന്ന സുഹൃത്തിന്റെ ശബ്ദമാണ്‌, ഈ ഭൂമിയിൽ ഞങ്ങൾ രണ്ടാളുകൾ മാത്രമല്ലെന്ന ചിന്തയിലെക്കെന്നെ എത്തിച്ചത്‌. നാണത്തോടെ, തട്ടംകടിച്ച്‌, അവൾ ഓടി മറഞ്ഞു. കൊലുസിട്ട കൊലുന്നനെയുള്ള പാദങ്ങൾ മറയുന്നവരെ ഞാൻ നോക്കിനിന്നു.

കോയാക്കയുടെ മകനുമായും ഭാര്യയുമായും വിശേഷങ്ങൾ പറഞ്ഞിരുന്ന്‌ സമയം പോയതറിഞ്ഞില്ല. ഞാനും ഈ കുടുംബത്തിലെ ഒരംഗമാണല്ലോ. ഇരുകടലിനുമിടയിൽ ഇരുഹൃദയങ്ങളെയും ഇണക്കിചേർക്കുന്നവൻ. ഭക്ഷണം കഴിച്ച്‌ കഴിയുന്ന വരെ, പിന്നിട്‌ മാളുവിനെ കണ്ടില്ല. നയനങ്ങൾ പലവുരു അവളെ തിരഞ്ഞു നടന്നു.

ഭക്ഷണം കഴിഞ്ഞ ശേഷം, പുറത്തിറങ്ങി, വീടിന്റെ പരിസരം വീക്ഷിച്ച്‌കൊണ്ടിരുന്ന എന്റെ അരികിലെത്തി അവൾ പരിഭവത്തോടെ പറഞ്ഞു.

"ഇന്നലെ രാവിലെയല്ലെ വന്നത്‌, എന്നിട്ടിന്നാണോ ഇങ്ങോട്ട്‌ വരാൻ തോന്നിയത്‌, ഒന്ന് കാണുവാൻ കൊതിച്ചിരിക്കുകയായിരുന്നു. കാത്തിരുന്ന് മടുത്തു"

പാറികളിക്കുന്ന മുടിയിഴകൾ, തട്ടത്തിനുള്ളിലേക്ക്‌ മാടിയെതുക്കി, മുഖംകുനിച്ചവൾ പരിതപിച്ചു.

"ഞാൻ നാളെ വരാമെന്ന് കരുതിയതാ" പിടിവള്ളി തേടിനടന്ന ഉള്ളിലുള്ള കാമുകൻ വലയെറിഞ്ഞു

"അയ്യെടാ, എന്നാ കാണായിരുന്നു. ഞാനും ഉമ്മച്ചിയും ഇന്ന് അങ്ങോട്ട്‌ വരാനിരുന്നതാ" എന്റെ ദൈവമെ? പ്രേമം തലക്ക്‌ പിടിച്ചാൽ പെണ്ണിനിത്ര ധൈര്യമോ?.ഞാൻ ഒന്നും പറയാതെ അവളെതന്നെ ശ്രദ്ധിച്ച്‌നിന്നു.

വശീകരണ ശക്തി സ്ത്രിക്കുണ്ടെന്ന് പറയുന്നത്‌ വെറുതെയല്ല. എത്രയോ സാമ്രജ്യങ്ങൾ തകർന്നടിഞ്ഞതും, എത്രയോ ചക്രവർത്തിമാർ സിംഹാസനത്തിൽനിന്ന് നിശ്കാഷിതരായതും സ്ത്രീശക്തിയുടെ കാന്തവലയത്തിലമർന്നായിരുന്നു.

"അല്ല, ഇപ്പളും ഇങ്ങള്‌ ഗൾഫിൽ തന്നെയാണോ?" എന്നെ കളിയാക്കിചിരിച്ച്‌കൊണ്ടവൾ ചോദിച്ചു. ജാള്യതയോടെ ഞാൻ മുഖമുയർത്തി ചുറ്റും നോക്കി.

"എന്നെ നേരിട്ട്‌ കണ്ടല്ലോ, ഇഷ്ടമായോ?" നാണത്തോടെ വീണ്ടുമവൾ എന്നെ നോക്കി. നേരിട്ട്‌ കണ്ടശേഷം മാത്രമേ ഞാൻ എന്റെ ഇഷ്ടം തീർത്ത്‌ പറയൂ എന്നുപറഞ്ഞവളെ പ്രകേപിച്ചിരുന്നു ഞാൻ.

"മാളു, ഞാൻ എങ്ങനെ നിന്നെ ചോദിക്കും. നിന്റെയുപ്പ എനിക്ക്‌ ഒരു മുതലാളി മാത്രമല്ല. ഞാൻ ഞാനായത്‌ നിന്റെ ഉപ്പ കാരണമാണ്‌. ഈ കാണുന്ന ശരീരം മാത്രമേ എന്റെതായുള്ളൂ. ഈ പവറും പത്രാസും ഉണ്ടായത്‌ നിന്റെ ഉപ്പയുടെ കാരുണ്യത്തിലാണ്‌. എന്നാൽ നിന്നെ മറക്കാനും എനിക്കാവുന്നില്ല. നിന്നെ നല്ലരീതിയിൽ കെട്ടിച്ചയക്കണമെന്നാണ്‌ ഉപ്പയുടെ ആഗ്രഹം"

"ഇക്കാക്ക്‌ എന്നെ ഇഷ്ടമാണോ, അത്‌ പറ. ഉപ്പയുടെ കൈയിലെ സ്വത്തല്ല എനിക്ക്‌ വേണ്ടത്‌. ജീവിതകാലം മുഴുവൻ സ്നേഹത്തോടെ എന്നെ സംരക്ഷിക്കുന്ന ഒരാണിനെയാണ്‌. പട്ടിണിയണെങ്കിലും പരിഭവമില്ലതെ ഞാൻ കഴിഞ്ഞോളാം."

"സ്നേഹം വിളമ്പിയാൽ വയറ്‌ നിറയില്ല" ഞാൻ സത്യം തുറന്ന് പറഞ്ഞു

"ഒരു പെണ്ണിന്റെ വിശപ്പടക്കാൻ, സ്നേഹത്തോടെയുള്ള ഒരു വാക്ക്‌ മതി. എന്നെ വിളിച്ചിറക്കി കൊണ്ട്പോവാനുള്ള ധൈര്യമുണ്ടോ?. അല്ലെങ്കിൽ ഇപ്പോ തന്നെ ഞാൻ കൂടെ വരാം എന്താ?" അവളുടെ സ്വരം ഇടറിയിരുന്നു.

"അബദ്ധങ്ങളോന്നും കണിക്കല്ലെ പോന്നെ. വഴിയുണ്ടാക്കാം" എന്ന് പറഞ്ഞവളെ സമാധാനിപ്പിച്ചെങ്കിലും, ഒരു വഴിയും എന്റെ മുന്നിൽ തെളിഞ്ഞുവന്നില്ല.

"പോവാം, നേരം വൈകി" എന്ന് പറഞ്ഞ്‌ വന്ന സുഹൃത്ത്‌ പതിയെ എന്നോട്‌ ചോദിച്ചു "ഇതാണ്‌ നിന്റെ ഖൽബിന്റെ കഷ്ണമെന്ന് നീ പറയാറുള്ള മാളു, അല്ലെ. നിന്റെ സെലക്ഷൻ മോശായിട്ടില്ല. എന്ത്‌ കാര്യത്തിനായാലും എന്റെ ഫുൾ സപ്പോർട്ട്‌ ഞാൻ തരാം"

"ആരോടും പറയരുതെന്നും ആരും അറിയരുതെന്നും പറഞ്ഞിട്ട്‌, ഇക്കതന്നെ എല്ലവരോടും പറഞ്ഞു അല്ലെ. " കലിപൂണ്ട്‌ ചവിട്ടിതുള്ളി അവൾ കടന്ന് പോയി.

തിരിച്ച്‌ വിട്ടിലേക്കുള്ള യാത്രയിൽ മുഴുവൻ എങ്ങനെ ഈ മൊഞ്ചത്തിയെ സ്വന്തമാക്കാം എന്ന ചിന്ത മാത്രമായിരുന്നു. നേരിട്ട്‌ പോയി, പെണ്ണ്‌ ചോദിച്ചാൽ, കിട്ടില്ല. കോയാക്കയുടെ അന്തസ്സിന്‌ യോജിച്ച ഒരു ബന്ധമാവില്ല അത്‌. കോയാക്കയുടെ കാരുണ്യത്തിൽ വളർന്ന, വളരുന്ന ഞാൻ, എങ്ങനെ മാളുവിനെ ചോദിക്കും?. കഴ്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട്‌ തുപ്പാനും വയ്യ എന്ന് പറഞ്ഞ അവസ്ഥ.

പവറും പത്രാസും കാണിച്ച്‌ ജീവിക്കുന്നത്‌ കോയാക്കയുടെ കൂടെയുള്ള ജോലികൊണ്ടാണ്‌. ഞാനാണ്‌ അവരുടെ ഭാഗ്യമെന്ന് പലവുരു കോയാക്ക പറഞ്ഞിട്ടുണ്ടെങ്കിലും, സ്വന്തം മകളുടെ കാര്യത്തിൽ ഒരു ഭാഗ്യപരീക്ഷണത്തിന്‌ അവർ തയ്യറാവില്ല. ചോദിക്കുന്നതെന്തും വാങ്ങികൊടുക്കുന്ന, സ്നേഹം ആവോളം വിളമ്പി നൽക്കുന്ന ഒരു മകളെ ഞാൻ തട്ടിയെടുത്താൽ, അത്‌ പൊറുക്കാൻ കോയാക്കക്ക്‌ കഴിയില്ല.

ഉപ്പ നഷ്ടപ്പെട്ട എനിക്ക്‌, സ്നേഹവും വാൽസല്യവും നൽക്കുകയും, വിശ്വസ്തനായി കൂടെ നിർത്തി, എന്നെ ഞാനാക്കുകയും ചെയ്ത പിതാവിനെയോ, മോഹവും സ്വപ്നവുംനൽകി ഞാൻ വളർത്തിയ മകളെയോ എനിക്ക്‌ നഷ്ടപ്പെടുമെന്ന ചിന്തയിൽ, പാതിരകോഴികൾ പലവുരു നീട്ടികൂവിയിട്ടും നേരം പുലാരാത്തതെന്തെ എന്നാലോചിച്ച്‌ ഞാൻ കിടന്നു.

Wednesday, June 17, 2009

ഉമ്മുകുത്സു - 3

കോയാക്കാ, കുമ്മാളി കോയാക്കാ എന്ന് പറഞ്ഞാൽ ചേളാരി അങ്ങാടി മുഴുവൻ അറിയും. ഞങ്ങളുടെ നാട്ടിൽ തലയുയർത്തിനിൽക്കുന്ന മണിമാളികളിൽ എറ്റവും വലുത്‌ കോയാക്കയുടെതാണ്‌.

വർഷങ്ങൾക്ക്‌ മുൻപ്‌, കള്ളലോഞ്ച്‌ കയറി ഗൾഫിലെത്തിയതാണ്‌ കോയാക്ക. കുടുംബത്തിന്റെ അത്താണിയായി, ഭാരംവലിക്കുന്ന വണ്ടികാളയെപോലെ, വർഷങ്ങൾക്ക്‌ കറങ്ങിതിരിഞ്ഞു. കോയാക്ക ജോലി ചെയ്തിരുന്ന തോട്ടത്തിന്റെ അറബി, എണ്ണയുടെ വില ഉയർന്നപ്പോൾ, നഗരത്തിലെ ആംബരചുമ്പികളായ കെട്ടിടങ്ങളിലേക്കും പരിഷ്കാരങ്ങളിലേക്കും ചേക്കെറി. തോട്ടം നോക്കിനടത്തുവാൻ കോയയെ എൽപ്പിച്ചു. മാസംതോറും ഒരു നിശ്ചിത സഖ്യ അറബിക്ക്‌ കൊടുക്കുക എന്ന വ്യവസ്ഥയിൽ.

മരുഭൂമിയിലെ മരുപ്പച്ചയുടെ തണലിൽ, ജീവിതം പച്ചപിടിപ്പിക്കുവാൻ കോയാക്കക്ക്‌ കഴിഞ്ഞു. പകലന്തിയോളം തോട്ടത്തിൽ ജോലിചെയ്തു. പലതരം വിഭവങ്ങൾ കോയാക്കയുടെ തോട്ടത്തിൽ തളിർക്കുകയും, പൂക്കുകയും കാഴ്ക്കുകയും ചെയ്തു.

മാളികവീട്‌ പണിതതും വിവാഹിതനായതും, ഒന്നോ രണ്ടോ വർഷത്തിലുള്ള, വേക്കേഷൻ സ്മാരകങ്ങൾ നാലെണ്ണമായതും പെട്ടെന്നായിരുന്നില്ല.

ഞാൻ ബർത്ത്‌ ഡിസൈനിൽ ഓടിയെത്തി ബ്രേക്കിട്ട്‌ നിന്നത്‌, ഈ കോയാക്കയുടെ തോട്ടത്തിൽ.

ഇന്തപനകൾക്ക്‌ പരാഗണകാലം. ആൺ പനയുടെ കുലയെടുത്ത്‌, പെൺ പനയുടെ പൂങ്കുലകളിൽ തട്ടി അവർക്കിടയിൽ ഒരു ഇന്റർമ്മിഡിയേറ്ററായി, ഇന്തപനകൾ കയറി ഇറങ്ങുകയായിരുന്നു കോയാക്ക. ജീവനുംകൊണ്ടുള്ള ഓട്ടത്തിനിടയിൽ ശ്വാസം കഴിക്കുവാൻ ഞാൻ മറന്നിരുന്നു. ബ്രേക്കിട്ട്‌ നിന്ന്, ഞാൻ ശ്വാസം അഞ്ഞുവലിച്ചു. അതിത്തിരി വോളിയം കൂടി എന്ന് മനസിലായത്‌, "ആരാടാത്‌" എന്ന് ചോദിച്ച്‌, അരിവാളുമായി വരുന്ന കോയാക്കയെ കണ്ടപ്പോഴാണ്‌.

കോയാക്കക്ക്‌ കാണുവാൻ പറ്റിയ ഒരു ഡിസൈനിലല്ല ഞാനുള്ളതെന്ന ചിന്തയിൽ, മറുപടി ഞാൻ ലേറ്റാക്കി. എന്നാൽ ശബ്ദം കേട്ട ഭാഗത്തേക്ക്‌ കത്തിയും വീശിവരുന്ന കോയാക്കയെ കണ്ടപ്പോൾ, കോയാക്കക്ക്‌ ആളെ മനസിലാവുമെങ്കിലും, കത്തിക്ക്‌ ആളെ തിരിച്ചറിയാതെ പൊയാവുമോ എന്ന ഭയം കാരണം, മാക്സിമം പാർട്ട്‌സുകൾ ഇന്തപനകൊണ്ട്‌ മറച്ച്‌, പുറത്ത്‌ കാണിക്കുവാൻ പറ്റിയ എന്റെ മുഖം മാത്രം ഇത്തിരി പുറത്തേക്ക്‌ നിട്ടി, ഞാൻ പറഞ്ഞു "കോയാക്കാ, ഇത്‌ ഞാനാ"

"ഇജി എന്ത്‌ കക്കാനാ ഹമുക്കെ ഇവെടെ വന്നത്‌. എന്താജി മാറി നിക്ക്‌ണത്‌. ഇങ്ങട്ട്‌ നീങ്ങി നിക്കെടാ" എന്നാക്രോശിച്ച്‌ കോയാക്ക മുന്നോട്ട്‌ തന്നെ മാർച്ച്‌ ചെയ്യുന്നു.

"കോയാക്കാ. അവിടെ നിൽക്ക്‌, ഇനി മുന്നോട്ട്‌ വരരുത്‌" പരിതാപകരമായ എന്റെ അവ്സ്ഥയിൽ, പറയാൻ പറ്റാത്തിടത്ത്‌ ഉറുമ്പ്‌ കടിച്ചാലുള്ള വേദനയും സഹിച്ച്‌, ഞാൻ യാചിച്ചത്‌ ഇത്തിരി കട്ടിയിലായി.

"എന്താ ഹമുകെ, ഇജി എന്നെ പേടിപ്പിക്കാൻ നോക്ക്വണോ?. എന്താടാ അന്റെ കൈയിൽ?" കത്തി പിന്നെയും വീശി കോയാക്ക മുന്നോട്ട്‌ തന്നെ.

പുറത്ത്‌ കാണുവാൻ പാടില്ലാത്തതാണ്‌ ഞാൻ പോത്തിപിടിച്ചിരിക്കുന്നതെന്ന് എങ്ങനെ ഞാൻ പറയും. എന്റെ കൈയിൽ ഒന്നുമില്ലെന്ന് പറഞ്ഞ്‌, എങ്ങാനും ഒട്ടോമാറ്റിക്ക്‌ കൈപൊക്കിയാൽ, തീർന്നു...

ഞാൻ വിണ്ടും പറഞ്ഞു " കോയാക്കാ, ഇങ്ങോട്ട്‌ വരരുത്‌"എന്റെ നിൽപ്പും ഭാവവും, മുഖത്ത്‌വിരിയുന്ന സപ്തവർണ്ണങ്ങളും കോയാക്ക ഡീകോഡ്‌ ചെയ്തു. ആകെ ഒരു വശപിശക്‌. എന്നിട്ട്‌ പതിയെ എന്തിനോക്കിയിട്ട്‌ പറഞ്ഞു

"അത്ശരി, അപ്പോ അതാണ്‌ ലെ കാര്യം. ഏതാടാ പെണ്ണ്‌, നിയ്യ്‌ എന്റെ തോട്ടം മാത്രെ കണ്ടുള്ളൂ ലെ ഹമുക്കെ. പോടാ, പോടാ, തൂണിയെടുത്തുടുത്ത്‌ സ്ഥലം കാലിയാക്ക്‌".

ദൈവമേ, ജീവൻ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിൽ, അതിലും വിലപിടിപ്പുള്ള മാനം നഷ്ടപെട്ടവന്റെ അവസ്ഥ.

"കോയാക്കാ, നിങ്ങള്‌ ആ മുണ്ട്‌ ഒന്നിങ്ങട്ട്‌ താ. ഞാനോരു കുടുക്കിൽപെട്ട്‌ ഓടിവരികയാണ്‌"ഇത്രയും നേരം കഴിഞ്ഞിട്ടും, നാച്യുറലായി സംഭവിക്കേണ്ട, ഒാട്ടമോ കരച്ചിലോ എന്റെ പരിസരത്ത്‌ നിന്നും കേൾക്കാത്തതിനാൽ, സംഭവിച്ചതിന്റെ എകദേശരൂപം കോയാക്കക്ക്‌ കിട്ടി.

"അത്‌ ശരി, വെള്ളിയാഴ്ച രാവിലെ തന്നെ അന്നോട്‌ ആരാടാ ഈ പണിക്ക്‌ പോകാൻ പറഞ്ഞത്‌. എന്നിട്ട്‌ ഓടി കയറിയത്‌ എന്റെ തോട്ടത്തിൽ" എന്നും പറഞ്ഞ്‌ കോയാക്കാ ചുറ്റും നോക്കി. എന്നെ പിന്തുടർന്ന് ആരെങ്കിലും വരുന്നുണ്ടോ എന്നാണാ നോട്ടത്തിന്റെ അർത്ഥം.

"അതോന്നുമല്ല, നിങ്ങളാദ്യം ആ മുണ്ടിങ്ങ്‌ താ" ഗർഭം ധരിച്ച കാമുകി, കാമുകനോട്‌ കല്യാണദ്യർത്ഥന നടത്തുന്ന പോലെ, വള്രരെ ദയനീയമായി ഞാൻ യാചിച്ചു.കോയാക്ക തലയിൽകെട്ടിയ മുണ്ടെടുത്ത്‌ എന്റെ നേർക്കെറിഞ്ഞു. ഞാൻ അതെടുത്ത്‌ ഇമ്പോർട്ടന്റ്‌ പാർട്ട്‌സുകൾ മറച്ചു. എന്നിട്ട്‌ പുറത്ത്‌ വന്നു.

സ്റ്റോക്ക്‌ മാർക്കറ്റ്‌ ഇടിഞ്ഞ്‌വീണ്‌ പണം നഷ്ടപ്പെട്ടവൻ, വീട്ടിലെത്തുമ്പോൾ, ഭാര്യ മറ്റോരാളോടോത്ത്‌ ഒളിച്ചോടിയ കത്തുമായി, വാടകക്ക്‌ കാത്തിരിക്കുന്ന വിട്ടുടമസ്ഥനെ കണ്ട്‌മുട്ടിയ അവസ്ഥയിൽ, ശ്വാസം വിടണോ, അതോ എടുക്കണോ എന്നറിയാതെ രണ്ട്‌ മിനിറ്റ്‌, രണ്ടെ രണ്ട്‌ മിനിറ്റ്‌, ഞാൻ നിന്നു.

"എടാ ചെക്കാ, ഇത്ര ചെറുപ്പത്തിലെ കിട്ടുന്ന കാശ്‌ ഇങ്ങനെ കളയണോ?. ആരാടാ നിന്നെ തല്ലിയത്‌?. നീ എവിടുന്ന ഓടി വരുന്നത്‌?." എന്റെ ശരീരത്തിന്റെ പലഭാഗത്ത്‌നിന്നും രക്തമ്പൊടിയുന്നു. ഏവിടെക്കാണെന്നോ, ഏതിലെയാണെന്നോ അറിയാതെ, ജീവൻ തലയിലും മാനം കൈയിലും പിടിച്ച്‌, ചെരുപ്പില്ലാതെ ഓടുന്നതിനിടയിൽ, പലയിടത്തും തട്ടിമുറിഞ്ഞ ഭാഗങ്ങൾ.

വേണ്ടാത്ത പണിക്ക്‌ പോയാ എന്നെ പിടിച്ചാരെങ്കിലും നാലെണ്ണം തന്നു എന്ന തോന്നലിൽ, എനിക്ക്‌ രണ്ടെണ്ണം കിട്ടിയ സന്തോഷത്തിലും, അതിന്‌ മുൻപ്‌ നടന്ന കലപ്രകടനം മനസിൽ കണ്ടും കോയാക്ക ചിരിച്ചു. അസൂയയോടെ. എനിക്കാണെങ്കിൽ, ഇത്തിരി ധൈര്യം ഇന്തപനകൾക്കിടയിലൂടെ സൂര്യൻ ഇറക്കി തന്നു.

"അതോന്നുമല്ല. ഞാൻ റൂമീന്ന് തന്നെയാണ്‌ ഓടിവരുന്നത്‌". കോയാക്കയുടെ കൂടെ അയാളുടെ പിന്നാലെ റൂമിലേക്ക്‌ നടക്കുന്നതിനിടയിൽ, ഞാൻ സംഭവിച്ചത്‌ പറഞ്ഞു.

"അന്നെ എങ്ങാനും അവളുടെ കൈയിൽ കിട്ടിയാൽ, കഷ്ണം കഷ്ണമായി അറിഞ്ഞിടും. അവളേതാ മോള്‌" എന്ന് പറഞ്ഞ്‌ കോയാക്കാ, മുഖം തടവുന്നതിന്റെ രഹസ്യം ഇന്നും അനന്തം, അക്ജ്ഞാതം.

കോയാക്കയുടെ ഈ ഡയലോഗ്‌ കൂടി കേട്ടതോടെ, ബാക്കിയുണ്ടായിരുന്ന ധൈര്യം ആവിയായി മേലോട്ട്‌ പോയി.

ശരീരത്തിലങ്ങിങ്ങ്‌ ചോരപൊടിഞ്ഞ പാടും, തോട്ടത്തിലെ ചളിയും, കോയാക്കയുടെ മുണ്ടും, എന്റെ വിളറിയ ഭാവവും എല്ലാം കണ്ട്‌കൊണ്ടാണ്‌, കോയാക്കയുടെ കൂടെ ജോലി ചെയ്യുന്ന, മൊയ്തു പുറത്തേക്ക്‌ തല നീട്ടിയത്‌. നീട്ടിയ തല, എസ്കേപ്പടിച്ച്‌ പിൻവലിച്ചു. രണ്ട്‌ മിനിറ്റിന്‌ ശേഷം അളുകളയിൽനിന്നും ഡയലോഗ്‌

"കെട്ടികാനായ മോളുണ്ട്‌ ഈ കാക്കാക്ക്‌, ഇയാക്ക്‌ നാണല്ലെ. മൊയ്‌ലാളിയാണ്‌പോലും മൊയ്‌ലാളി. വെള്ളിയാഴ്ച രാവിലെ തന്നെ ഇറങ്ങി പോണത്‌ കണ്ടപ്പോഴെ തോന്നിയതാ, എന്തെങ്കിലും ഒപ്പിച്ചെ വരൂന്ന്. ഛെ".

ഡയലോഗ്‌ ഡീകോഡ്‌ ചെയ്ത കോയാക്ക എന്നെ നോക്കി. ഞാൻ അഞ്ച്‌മിനിട്ട്‌ മുൻപ്‌ കോയാക്കയെ നോക്കിയ അതെ ഭാവത്തിൽ. പ്രതികാരമെന്ന പോലെ ഞാൻ ഇളിഞ്ഞ്‌ചിരിച്ചു.

Saturday, June 13, 2009

ഉമ്മുകുത്സു-ഭാഗം 2

ഞാനായിട്ട്‌ എന്തിനാ, അവളുടെ സംതൃപ്തി കളയുന്നതെന്ന് ചിന്തിച്ച്‌, അവൾക്കുന്നം തെറ്റരുതെന്ന് കരുതി, ഞാൻ വിത്ത്വട്ട്‌ മുണ്ട്‌, പുറത്തേക്കോടി. അങ്ങനെ ആഗ്രഹമുണ്ടായിട്ടല്ല. എന്തെങ്കിലും കൈനീട്ടം കിട്ടുന്നത്‌, പാവം ചാപ്ലുവിനായിക്കോട്ടെ എന്ന എന്റെ വിശാലമനസ്കതകൊണ്ട്‌ സംഭവിച്ച്‌ പോയതാണ്‌.

ഉമ്മു കുത്സു – ഭാഗം 2 ഇവിടെ...

Sunday, June 7, 2009

ഉമ്മുകുത്സു-2

ഉമ്മുകുത്സു - 1 ഇവിടെ ...

ഉമ്മുകുത്സുവിന്റെ ഒട്ടകങ്ങളെ ചാപ്ലുവും, മൂന്ന് പെൺകുട്ടികളെ ഞാനും കണ്ണിലെ കൃഷ്ണമണിപോലെ നോക്കിയിരുന്ന കാലം.

വിദേശ നിർമ്മിതകാറുകൾ പലവുരു മണൽക്കാട്ടിലൂടെ രാത്രികാലങ്ങളിൽ ഉമ്മുകുത്സുവിന്റെ കൂടാരത്തിലെത്തും. സൂര്യൻ യൂണിഫോമിട്ട്‌ ഡ്യൂട്ടിക്ക്‌ വരുന്ന സമയത്തിന്‌ മുൻപ്‌, എല്ലാവരും മടങ്ങും. ഇതോന്നുമറിയാതെ ചാപ്ലുവും ഒട്ടകങ്ങളും സുഖമായുറങ്ങും. ഉറക്കം മതിയാവുബോൾ നേരം പുലരും.

ഉമ്മുകുത്സുവിന്റെ മൂത്ത മകൾ, ഉദാരമധിയും ദാനശീലയുമായിരുന്നു. ആരും കാണാതെയും, എല്ലാവരും കൺകെയും, അവരത്‌ പലവട്ടം, ചപ്ലുവിന്റെ മുഖത്ത്‌ വാക്യത്തിൽ പ്രയോഗിച്ചിരുന്നു. വാക്യത്തിൽ പ്രയോഗിക്കുന്നത്‌ പണ്ട്‌മുതലെ എനിക്കിഷ്ടമില്ലാത്ത കോസ്റ്റ്യനായത്‌ കാരണം, അത്തരം സന്ദർഭത്തിൽ, എനിക്ക്‌ വാക്യത്തിൽ പ്രയോഗിക്കുവാൻ ധൃതിയാവുന്നു എന്നവളുടെ മുഖഭാവം പറയുന്നത്‌ കേട്ടാലുടനെ, ഞാൻ എങ്ങനെയെങ്കിലും, എവിടുന്നെങ്കിലും ചാപ്ലുവിനെ കണ്ട്‌പിടിക്കും, അവരുടെ മുന്നിലെത്തിക്കും. അവൾ പ്രയോഗിക്കും. എന്നാൽ, പൂത്ത്‌ വിടർന്ന് നിൽക്കുന്ന മറ്റുരണ്ട്‌പേരും ഇത്തിരി സ്നേഹം, കരുണ, എന്നിത്യാധി വംശനാശം സംഭവിച്ച ഐറ്റംസ്‌ കാണിച്ചിരുന്നു. ഇളയവരിൽ മുത്തവളെ ഞാൻ ചാപ്ലുവിൽനിന്നും അതിസഹസികമായി സംരക്ഷിച്ചുപോന്നു.

കാരണം, അവൾക്കെന്നോട്‌ പ്രേമം. എന്റെ കൈയിൽ അതില്ലെന്നും, ഉള്ളതോക്കെ, നാട്ടിൽചിലവഴിച്ചെന്നും, ഞാൻ പച്ചമലായാളത്തിൽ പറഞ്ഞിട്ടും അവൾ വിശ്വസിച്ചില്ല. വിശ്വസിച്ചിട്ടും വല്ല്യകാര്യമില്ലെന്ന് അവൾക്ക്‌ തോന്നിയിരിക്കാം.

പതിവ്‌പോലെ ഒരു വ്യഴായ്ച പോവുകയും, വെള്ളിയാഴ്ച വരികയും ചെയ്തു. എന്നാൽ പതിവ്‌ സമയത്ത്‌ എഴുന്നേൽക്കുവാൻ ഞാനും ചാപ്ലുവും ഒരുമിച്ച്‌ മറന്നു. അലറിവരുന്ന തിരമാലകൾ എന്റെ മിനിസ്ക്രിനിൽ തെളിഞ്ഞതും, അതിന്റെ സൗണ്ട്‌ ഇഫക്റ്റായിട്ട്‌, "നേരം വെളുത്തത്‌ രണ്ട്‌ കഴുതകളും അറിഞ്ഞില്ലെ, ഹിമാറുകൾ" എന്നുറക്കെ പറഞ്ഞ്‌കൊണ്ട്‌, ആരെയെങ്കിലും ചവിട്ടിയാൽ ഒരു ദിവസത്തെ സംതൃപ്തി ഒൾസെയിലായി കിട്ടുമെന്ന ധാരണയിൽ, ഓടിവരുന്നു, മുത്തവൾ.

ഞാനായിട്ട്‌ എന്തിനാ, അവളുടെ സംതൃപ്തി കളയുന്നതെന്ന് ചിന്തിച്ച്‌, അവൾക്കുന്നം തെറ്റരുതെന്ന് കരുതി, ഞാൻ വിത്ത്വട്ട്‌ മുണ്ട്‌, പുറത്തേക്കോടി. അങ്ങനെ ആഗ്രഹമുണ്ടായിട്ടല്ല. എന്തെങ്കിലും കൈനീട്ടം കിട്ടുന്നത്‌, പാവം ചാപ്ലുവിനായിക്കോട്ടെ എന്ന എന്റെ വിശാലമനസ്കതകൊണ്ട്‌ സംഭവിച്ച്‌ പോയതാണ്‌.

ചവിട്ട്‌കൊണ്ട്‌ ദൂരെതെറിച്ച ചാപ്ലൂ, "ചാർലി ഓടിക്കോ, ഭൂകമ്പം" എന്നുറക്കെ അലറിവിളിച്ചു. എന്നാൽ, ചവിട്ട്‌കൊണ്ടതും, ദൂരെതെറിച്ചതും, കട്ടിൽ മറിഞ്ഞതുമല്ലാതെ, മറ്റു ലക്ഷണങ്ങളോന്നും ഭൂകമ്പത്തിന്റെതായി കാണാതിരുന്നതിനാൽ, ചുരുണ്ട്‌കൂടിയനിലയിൽതന്നെ, പുതപ്പിത്തിരി നീക്കി, ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് നോക്കിയ ചാപ്ലുവിന്റെ ശ്വാസം നിലച്ചു. തുറന്ന വായ അടക്കുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനു മുൻപെ അവളുടെ മൃദുലമായ കൈകൾ ചാപ്ലുവിന്റെ മുഖത്ത്‌ പതിച്ചു.

ഭൂകമ്പം മാത്രമല്ല, സുനാമിയും അഗ്നിപർവ്വതവും ഒരുമിച്ച്‌ വന്നാലുള്ള അവസ്ഥയിൽ പ്രകൃതിപോലും നിശ്ചലമായി. ജീവിതത്തിൽ അപൂർവ്വമായി കാണുവാൻ കഴിയുന്ന ഇത്തരം അവസരത്തിൽ, ഞാൻ സാധരണചെയ്യറുള്ള പൊട്ടിച്ചിരിക്ക്‌ സ്കോപ്പുണ്ടെന്ന് തോന്നുകയും അതിനുള്ള റിഹെയ്സൽ തുടങ്ങാൻ ശ്രമിച്ചതും, അതെ കലപരിപാടി, എന്റെ തെട്ടടുത്ത്‌നിന്ന് മറ്റോരാൾ ഭംഗിയായി നിർവ്വഹിച്ചു വിത്തൗട്ട്‌ റിഹെയ്സൽ. ഇതാരാപ്പ, എന്റെ ചാൻസ്‌ കളഞ്ഞതെന്ന് ചിന്തിച്ച്‌, തിരിഞ്ഞ്‌നോക്കിയപ്പോൾ, കണ്ണുകൾ പൊത്തി, പൊട്ടിച്ചിരിക്കുന്ന രണ്ടാമത്തവൾ. കണ്ണ്‌പൊത്തിയുള്ള പൊട്ടിച്ചിരി, ആദ്യമായിട്ട്‌ കേൾക്കുന്നതിനാൽ, ഞാൻ അതാസ്വദിച്ചങ്ങനെ നിന്നു. ഇടക്ക്‌, മുണ്ട്‌ മടക്കി കുത്തുവാൻ ശ്രമിച്ചപ്പോഴാണ്‌, ഈ ഐറ്റം, എപ്പോൾ അവതരിപ്പിക്കാം എന്ന് മനസിലായത്‌.

കൈനീട്ടം ചാപ്ലുവിന്‌ നൽകിയ സന്തോഷത്തിൽ തിരിഞ്ഞ്‌ നടക്കുന്ന ജേഷ്ടത്തി കണ്ടത്‌, തന്റെ അനിയത്തിമുന്നിൽ ബർത്ത്‌ ഡിസൈനിൽ നിൽക്കുന്ന എന്നെ.

"ഹറാമി, ഖൽബ്‌ (അക്ഷരം മാറ്റി)............" എന്നിത്യാധി സുഗന്തപൂരിതമായ വെടിക്കെട്ട്‌ വാക്കുകളുടെ ഘോഷയാത്രയുടെ അകമ്പടിയോടെ, ഞാൻ ഈത്തപ്പഴത്തോട്ടങ്ങൾ പലതും ചാടികടന്നു. അഭിഷേകത്തിന്റെ അവസാനം, കൈത്തരിപ്പ്‌ ആരുടെയെങ്കിലും മുഖത്ത്‌ തീർക്കണമല്ലോ എന്നവൾ ചിന്തിച്ചതും, ദാ, മുഖം റെഡി എന്ന മട്ടിൽ, ഞാനല്ലാതെ ഇവിടെ വെറെയും ഹറാമിയോ, എന്ന ഭാവത്തിൽ, എങ്കിലതാരാണെന്ന് കാണണമല്ലോ എന്നും പറഞ്ഞ്‌ ചാപ്ലൂ പുറത്തേക്ക്‌ തലനീട്ടിയതും, കിട്ടിയതും ഒരുമിച്ച്‌. ഒന്നല്ല, പലതവണ.

എന്റെ ഓട്ടത്തിന്റെ ഫിനിഷിങ്ങ്‌ പോയന്റ്‌, 4-5 കി.മി. അപ്പുറത്തുള്ള, കോയാക്കയുടെ മുറ്റത്ത്‌.

Thursday, June 4, 2009

ഉമ്മുകുത്സു

സമയം നട്ടുച്ചക്ക്‌ ഏതാനും മണിക്കുറുകൾ മാത്രം ബാക്കിയുള്ള ഒരു ദിവസത്തിന്റെ രാവിലെ.

സ്ഥലം, വിമാനം റൺവെയും കഴിഞ്ഞ്‌ കിഴക്കോട്ട്‌ ഇത്തിരിക്കൂടി പോയി, വല്ല ചളിക്കുണ്ടില്ലോ, ചെർള പാടത്തോ നിൽക്കുന്നതും, മരക്കാർ കാക്ക ബീഡി വലിക്കുന്നത്‌, വിമാനത്തിന്റെ ഡ്രൈവർ കണ്ടാൽ, അയാൾ പേടിച്ച്‌ വിമാനം റിവെയ്സ്‌ ഗീറിട്ട്‌, മദ്രാസിലോ ബാഗ്ലൂരിലോ ഇടിച്ചിറക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന, നമ്മുടെ സ്വന്തം വിമാനത്താവളം.

പാറപുറത്ത്‌ ചിരട്ടിയിട്ടുരക്കുന്ന പോലെ, ഒരു ശബ്ദം

"യാത്രക്കാരുടെ ശ്രദ്ധക്ക്‌, റിയാദിൽനിന്നും ഡെൽഹി, മുബൈ, കൽക്കത്ത, മദ്രാസ്‌, കൊച്ചി വഴി, രണ്ട്‌ മൂന്ന് ദിവസം മുൻപ്‌ പോന്ന എയർ ഇന്ത്യയുടെ AI, (കുഞ്ഞാവെ, അയ്ന്റെ നമ്പരെത്രേണ്‌) ക്ഷമിക്കണം, AI-786 ആം നമ്പർ വിമാനം, എതാനും നിമിഷങ്ങൾക്കകം, ബ്രേക്ക്‌ കിട്ടിയാൽ, ലാന്റ്‌ ചെയ്യുന്നതാണ്‌."

ഇത്‌ കേട്ടതും, റിയാദിലേക്ക്‌ പോകുവാൻ മൂന്ന് നാല്‌ ദിവസംമുൻപ്‌ വന്ന യാത്രക്കാർ, പാഴ തലയിണ, എന്നിവ ചുരുട്ടി ബന്ധുക്കളെ എൽപ്പിച്ചു.

ഞാൻ ക്ഷമയോടെ വി.ഐപി ലോഞ്ചിൽ കാത്തിരുന്നു. എന്റെ സുഹൃത്ത്‌ ചാപ്ലൂ ഈ വിമാനത്തിലാണ്‌ വരുന്നത്‌.

റൺവെയിലൂടെ ഓട്ടോറിക്ഷകൾ നിരനിരയായി നിങ്ങുന്നു. അത്‌ എന്താണെന്ന് ചോദിച്ചപ്പോൾ എന്റെ അടുത്തിരിക്കുന്നു എയർപോർട്ട്‌ മനേജർ ഉത്തരം പറഞ്ഞു "ഇപ്പോൾ ലാന്റിൽ തൊട്ട വിമാനത്തിന്റെ ടയർ ഊരിതെറുച്ചു. വിമാനം റൺവെയുടെ പടിഞ്ഞാറ്‌ ഭാഗത്ത്‌ സൈഡാക്കി. യാത്രക്കരെ കൊണ്ട്‌വരുവാൻ ഓട്ടോകൾ പോവുകയാണ്‌. KTC യുടെ ബസ്സിന്റെ ആക്സിൽ ഒടിഞ്ഞ്‌ കിടക്കുകയാണ്‌.

അൽപ്പനേരം കഴിഞ്ഞു. എന്റെ സുഹൃത്തിനെകാണുവാനുള്ള ആഗ്രഹം കാരണം, ഞാൻ വീണ്ടും റൺവെയിലേക്ക്‌ നോക്കി.

ചേളാരി ചന്തയിൽനിന്നും ആളുകൾ പച്ചക്കറിയുമായി വരുന്ന പോലെ, ചാക്ക്‌കെട്ടുകൾ തലയിലേന്തി യാത്രകാർ വരുന്നു. അവർക്ക്‌ മുന്നിൽ, ഊന്ന്‌വടിയുടെ സഹയത്തോടെ, 10-12 വ്ര്ദ്ധകൾ, കോട്ടും സൂട്ടുമണിഞ്ഞ 4-5 അപ്പൂപ്പന്മാർ.

"ഇവരോക്കെ എവിടെ പോയി വരികയാണ്‌" ഞാൻ അടുത്തിരിക്കുന്ന എയർഇന്ത്യയുടെ സ്നേഷൻ മനേജരോട്‌ ചോദിച്ചു."ഇവരോക്കെ ഞങ്ങളുടെ എയർ ഹോസ്റ്റസുമാരും പൈലെറ്റ്മാരുമാണ്‌"

വീണ്ടും കാത്തിരിപ്പ്‌.

മറ്റോരു ജോലിയുമില്ലാത്തത്കൊണ്ട്‌ ഞാൻ ചാപ്ലുവിനെക്കുറിച്ചോർത്തു.

ഒരെ സ്കുളിലും ഒരെ കോളെജിലും ഒരുമിച്ച്‌ പഠിക്കുകയും, ഒരു പെൺകുട്ടിയെ ഒരുമിച്ച്‌ പ്രേമിക്കുകയും, പ്രേമിച്ച കാരണം, അവളുടെ ആങ്ങളമാർ ഞങ്ങളുടെ ശരീരത്തിലെ നേരെനിൽക്കുന്ന എല്ലുകളെ വളച്ചോടിക്കുകയും, ശരീരം ചവിട്ടി തിരുമുകയും, ചെയ്തെങ്കിലും, ഫൈനൽ ഇയർ പരീക്ഷ, വളരെ ഈസിയായി ഒരുമിച്ച്‌ തോൽക്കുകയും ചെയ്തപ്പോൾ, ഇനി ഇവരെകൊണ്ട്‌ സൗദി അറേബ്യ മാത്രമേ രക്ഷപ്പെടൂ എന്ന് ഞങ്ങളുടെ അമ്മാവന്മാർക്ക്‌ തോന്നി. ഈ വിവരം സൗദി അറേബ്യൻ ഗവൺമെന്റിനെ അറിയിക്കുകയും, സന്തോഷപൂർവ്വം അവർ ഞങ്ങൾക്ക്‌ വിസയനുവദിക്കുകയും ചെയ്തത്‌ മുതലാണ്‌ ഞങ്ങളുടെ കഷ്ടകാലത്തിന്റെ രാഹുകാലം തുടങ്ങുന്നത്‌. ഞങ്ങളെ യാത്രയാക്കുവാൻ, നാട്ടിലെ പെൺകുട്ടികളുള്ള എല്ലാ അഛന്മാരും സന്തോഷപൂർവ്വം എത്തിയിരുന്നു.

ഫീ മാഫീ എന്നീ അടിയന്തിര സഹചര്യത്തിലുപയോഗിക്കേണ്ട രണ്ട്‌ വാക്കുകളുമായി ജോലിയന്വേഷിക്കുന്ന ജോലിയുമായി, കറങ്ങിതിരിഞ്ഞ്‌, എത്തിപെട്ടത്‌, അഞ്ചെട്ട്‌ ഒട്ടകങ്ങളും, മുന്നാല്‌ പെൺകുട്ടികളും സ്വന്തമായിട്ടുണ്ടെങ്കിലും, സ്വന്തമായിട്ട്‌ പേരിന്‌ പോലും ഒരു ഭർത്താവില്ലാത്ത ഉമ്മുകുത്സൂ എന്ന മഹിളമണിയുടെ കൂടാരത്തിനടുത്താണ്‌.

ഒട്ടകത്തിന്റെ അടുത്തേക്ക്‌ നടക്കുന്ന ചാപ്ലുവിനോട്‌, അരികിലേക്ക്‌ (അര്‌ക്ക്‌) നിൽക്കാൻ പറഞ്ഞതും, അത്‌ കേട്ട്‌ മഹതിയായ ഉമ്മുകുത്സു ചെരിപ്പൂരു അടിച്ചതും അതിന്‌ ഞാൻ "സുക്‌റൻ" എന്ന് പറഞ്ഞതും, അവരുടെ തോട്ടത്തിൽ അങ്ങനെ ഞങ്ങൾക്ക്‌ ജോലികിട്ടിയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ.

മനോമുകുരത്തിൽ തെളിയുന്ന, ജീവനുള്ള കഥപത്രങ്ങളുടെ കളർ ഞാൻ അഡ്ജസ്റ്റ്‌ ചെയ്യുന്ന സമയത്താണ്‌ "സാർ, ഇവാനാണ്‌ ചാപ്ലു" എന്ന് ഒരു പോലിസ്‌ ഓഫീസർ പറഞ്ഞത്‌.

കൂടെവന്നവനെ ഞാൻ ആകെ ഒന്ന് നോക്കി, മുഖത്തിരിക്കുന്ന കണ്ണടയാണോ അതോ ഇവന്റെ മുഖമാണോ കൂടുതൽ കറുപ്പ്‌. റയ്‌മണിന്റെ കോട്ടും സ്യൂട്ടും, കൈയിൽ റാഡോ വാച്ചും, കാലിലെ ഹവായ്‌ ചെരിപ്പും. തലയ്യിൽ തോപ്പിയില്ലെങ്കിലും, സംശയം തീരെ ഇല്ല, ചാപ്ലൂ ഇവൻ തന്നെ.

ചാപ്ലുവിനെന്നെ മനസിലായില്ലെന്ന്, കുന്തം ആരോ വിഴുങ്ങുന്നത്‌ നോക്കിനിൽക്കുന്ന, ആ നിൽപ്പ്‌ കണ്ടാലറിയാം. മനസിലാവുമായിരുന്നെങ്കിൽ, ചപ്ലൂ എന്നെ കെട്ടിപിടിച്ച്‌, അറ്റ്‌ലീസ്റ്റ്‌ എന്റെ കൈയോ കാലോ തല്ലിയോടിച്ചേനെ. അത്രക്ക്‌ നല്ല ഉപകാരമാണ്‌ ഞാൻ ചാപ്ലുവിനേടും, ഉമ്മുകുത്സുവിന്റെ മൂന്ന് പെൺകുട്ടികളോടും ചെയ്തത്‌. ആരോക്കെ എന്നെ ജീവിതത്തിൽ മറന്നാലും ചാപ്ലൂ മറക്കില്ല.

കാരണം...


ഉമ്മുകുത്സു – 2 ഇവിടെ …

Wednesday, June 3, 2009

കുഞ്ഞാമിയും ഹംസയും

ജനൽപഴുതിലൂടെത്തിനോക്കുന്ന പ്രഭാതകിരണങ്ങൾ എന്റെ മുഖത്ത്‌ തലോടിയപ്പോൾ ഞാൻ പതിയെ കണ്ണ്‌തുറന്നു. ഹിമകണങ്ങൾ ഇലകളെ ചുംബിച്ച്‌ ഭൂമിയെപുൽക്കാനുള്ള ആവേശത്തോടെ ഇറ്റിവീഴുന്ന ശബ്ദം. നനുത്തൊരിളംതെന്നൽ കടന്ന്പോയതിന്റെ ലഹരിയിൽ, മടിയോടെ വീണ്ടും ഞാൻ പുതപ്പിനടിയിലേക്കൂളിയിട്ടു.

ചുടുനിശ്വാസം പിൻകഴുത്തിൽ പതിച്ചപ്പോഴാണ്‌, സ്ഥലകാല ബോധംവന്നത്‌. പതിയെ പുതപ്പ്‌ നീക്കി ചുറ്റും നോക്കി. മുറിക്കകത്ത്‌ ചിതറി കിടക്കുന്ന വസ്ത്രങ്ങൾ. രണ്ട്‌ വർഷത്തിന്‌ ശേഷം, ആദ്യമായികിട്ടിയ ഒരു രാത്രിയെ ഒട്ടും അലോസരപ്പെടുത്താതെ അനുഭവിച്ചതിന്റെ ആലസ്യലമർന്നിരിക്കുന്ന, സംതൃപ്തിയോടെയുള്ള അവളുടെ പാതിമയക്കത്തിന്‌ വിഘ്നംവരുതാതെ ഞാൻ അവളെതന്നെ നോക്കിയിരുന്നു.

കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ, എന്നെ വട്ടംചുറ്റിപിടിച്ച കൈകളിലെ വളകൾ എന്നെ നൊമ്പരപ്പെടുത്തിയിരുന്നു. പ്രതികാരമെന്നപോലെ. സുഖമുള്ള നോവനുഭവിച്ച്‌, അവളുടെ നുണകുഴികൾ വിരിയുന്നതും മായുന്നതും ഞാൻ നോക്കിയിരുന്നു.

അസൂയയോടെ സൂര്യകിരണങ്ങൾ അവളുടെ മുഖത്തുമ്മവെക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും, തെങ്ങോലകൾ അതിന്‌ വിഘ്നം സൃഷ്ടിച്ച്‌കൊണ്ട്‌, ആടികളിച്ചു. നെറ്റിയിലും മുഖത്തും വീണ്‌കിടക്കുന്ന മുടിയിഴകളെ ഞാൻ മാടി ഒതുക്കി. എന്റെ സ്പർശനെമേറ്റതും, എന്നെ ആവേശത്തോടെ വീണ്ടുമവൾ വരിഞ്ഞുമുറുക്കി. കുസൃതികാണിച്ച്‌കൊണ്ടവളുടെ കൈവിരലുകൾ, ഒരു തൂവൽപോലെ എന്റെ ശരീരത്തിലുടനീളം ഓടിനടന്നു.

നെഞ്ചിൽ തലചായ്ച്ച്‌, എത്രനേരം അവളങ്ങിനെ കിടന്നു എന്നറിയില്ല. പതഞ്ഞുവരുന്ന അഗ്നിപർവ്വതങ്ങളെ സ്വയം നിയന്ത്രിച്ചു.

"നേരം വെളുത്തു, എണ്ണീക്ക്‌ണില്ലെ" എന്ന എന്റെ ചോദ്യം ആദ്യമവൾ അവഗണിച്ചു. പിന്നെ പതിയെ പറഞ്ഞു.

"ഒരു ഗൾഫുകാരന്റെ ഭാര്യക്ക്‌ കിട്ടുന്ന, രണ്ടോ മുന്നോ വർഷം കാത്തിരുന്നാൽ കിട്ടുന്ന, ഇത്‌പോലുള്ളോരു ദിവസം ഞാൻ മുഴുവൻ അനുഭവിച്ചോട്ടെ ഇക്ക"

ശ്വാസഗതികനുസരിച്ചുയർന്ന് താഴുന്ന, നിറമാറുകൾ എന്റെ നെഞ്ചിലമർത്തി വിണ്ടും അവളെന്നെ വരിഞ്ഞുമുറുക്കി. കൈവിരലുകൾ എന്തിനോ വേണ്ടി, പരതി നടന്നു.മണലാരണ്യത്തിന്റെ ചൂടിലും, ഈ പ്രഭാതങ്ങളായിരുന്നു എന്റെ കൂട്ട്‌. വിഷമഘട്ടത്തിലും ആശ്വാസത്തോടെ കാത്തിരുന്ന ദിനങ്ങൾ.
--------
പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കി ഞാൻ അടുക്കളയിലെത്തി. ആവിപാറുന്ന ചൂടുള്ള ചായയുമയി അവൾ എനിക്കരികിലെത്തിയതും ഞാൻ അവളെ വട്ടംചുറ്റിപിടിച്ചു.
"എന്തായികാണിക്ക്‌ണെ, കുഞ്ഞാമ്മിതാത്ത മുറ്റത്തുണ്ട്‌. കിന്നാരിക്കാൻ കണ്ട നേരം"
നിമിഷങ്ങൾക്കകം, അവൾ പക്വതയുള്ള ഗൃഹനാഴികയായികഴിഞ്ഞിരുന്നു.

ചായയുമായി ഞാൻ മുറ്റത്തിറങ്ങി. ചുറ്റിലുമുള്ള പച്ചപ്പ്‌ നിറം മനംകുളിർക്കെ കണ്ടു. മുറ്റമടിച്ച്‌കൊണ്ടിരുന്ന എല്ലും തോലുമായോരു രൂപത്തെ തിരിച്ചറിയാൻ വളരെ പ്രയാസപ്പെട്ടു.

ആശ്ചര്യത്തോടെയും അതിലേറെ അത്ഭുതത്തോടെയും ഞാൻ കുഞ്ഞാമിയെ നോക്കി നിന്നു.

"അവരോട്‌ ഒന്നും ചോദിക്കേണ്ടട്ടോ" എന്ന് പറഞ്ഞ്‌ ഭാര്യ എനിക്കരികിലെത്തി. ശബ്ദം കേട്ടതും, കുഞ്ഞാമി തലയുയർത്തി നോക്കി. എന്നെ കാണുന്നതിന്റെ സന്തോഷം ആ മുഖത്ത്‌ വിരിയിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിഷാദഭാവങ്ങൾക്കിടയിലൂടെയുള്ള ശ്രമം വിജയിച്ചുവോ?

"ഇന്നലെ വൈകുന്നേരമാണ്‌ വന്നതല്ലെ. വരൂമ്ന്ന് ഇമ്മു പറഞ്ഞിരുന്നു"

"ഇതാത്തക്ക്‌ സുഖം തന്നെയല്ലെ"

അനൗചിത്യമായോരു ചോദ്യമാണതെന്ന്, ഭാര്യ എന്നെ നോക്കിയപ്പോൾ മനസിലായി. മറുപടി പറയുവാൻ കാത്തിരിക്കാതെ കുഞ്ഞാമി തന്റെ ജോലി തുടർന്നു.
എന്നെയും പിടിച്ച്‌വലിച്ച്‌, ഭാര്യ അകത്തേക്ക്‌ നടന്നു.
രണ്ടോ മൂന്നോ ചായ ഞാൻ കുടിച്ച്‌ തീർത്തു. അതിനിടയിലാണ്‌, കുഞ്ഞാമിയുടെ കഥ ഞാൻ അറിയുന്നത്‌.
-------------

നാട്ടിലെ അറിയപ്പെടുന്ന തറവാടാണ്‌ കീടക്കാടന്മാർ. അവരിൽ പ്രധാമിയായ കോമുഹാജിയുടെ മൂത്ത മകനാണ്‌ ഹംസ.കുറ്റംപറയാൻ മാത്രമുള്ള കൗമാരചാപല്യങ്ങൾക്കടിമയല്ല ഹംസ. വിദ്യ എന്ന അഭ്യാസംകൊണ്ട്‌ ജീവിക്കണമെന്ന ചിന്തയില്ലാത്തതിനാൽ, ഹൈസ്കൂളിലേക്ക്‌ പോകുവാൻ ഹംസക്ക്‌ കഴിഞ്ഞില്ല. എങ്കിലും പാടത്തും പറമ്പിലും പകലന്തിയോളം പണിയെടുക്കുന്ന ഹംസയെ നാട്ടുകാർക്ക്‌ എന്നും ഇഷ്ടമായിരുന്നു.

കൊട്ടപ്പുറത്തെ കുഞ്ഞാലിയുടെ രണ്ടാമത്തെ മകളാണ്‌ കുഞ്ഞാമി. ഞങ്ങളുടെ നാട്ടിലേക്ക്‌ വന്ന എറ്റവും മൊഞ്ചുള്ള പെണ്ണ്‌ കുഞ്ഞാമിയാണ്‌. അഘോഷത്തോടെയും, ആർഭാടത്തോടെയും ഹംസയുടെയും കുഞ്ഞാമിയുടെയും വിവാഹം നടന്നു. പൂർണ്ണചന്ദ്രന്മാർ പലവുരു ഗ്രമത്തിലൂടെ കടന്ന് പോയി. പരാതികളും പരിഭവങ്ങളുമില്ലാതെ വർഷങ്ങളും പോയ്‌കൊണ്ടിരുന്നു.

ഇതിനിടയിൽ കുഞ്ഞാമി രണ്ട്‌ പ്രവശ്യം പ്രസവിച്ചു. കൊട്ടപ്പുറത്ത്‌ പലചരക്ക്‌ കട നടത്തിയിരുന്ന കുഞ്ഞാലി, സ്വത്ത്‌ തർക്കത്തിനിടയിൽപെട്ട്‌ കേസും കോടതിയുമായി നടന്നപ്പോൾ, കിടപ്പാടം നഷ്ടപ്പെട്ടതറിഞ്ഞില്ല.

പ്രതാപശാലിയായ കോമുഹാജിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ കുഞ്ഞാലിയുടെ മകളെ മരുമകളായി കാണുവാൻ പ്രയാസം തോന്നുക സ്വഭാവികം. നാട്ട്‌നടപ്പനുസരിച്ച്‌, അതുനിള്ള പരിഹാരവും, മഹല്‌ കമ്മറ്റിക്കരും, ഹാജിയാരും നിർദ്ദേശിച്ചു. ഹംസ കുഞ്ഞാമിയെ മൊഴിചൊല്ലുക. നഷ്ടപരിഹാരമായി പത്ത്‌സെന്റ്‌ സ്ഥലവും, ഒരു കൂരയും കുഞ്ഞാമിയുടെ പേരിലാവും. പള്ളിയിലെ കത്തിബ്‌ വരെ കുഞ്ഞാലിയെ നേരിട്ട്‌ പോയി കണ്ട്‌ വിവരം ധരിപ്പിച്ചു. ബുദ്ധി ഉപദേശിച്ചു. "കിടപ്പാടം പോയ നിങ്ങൾക്ക്‌ പടച്ചോൻ കാണിച്ച്‌തന്ന വഴിയാണിതെന്ന് കരുതികോളീ. ചെറിയമകളുടെ കല്യാണത്തിന്‌ കൊടുക്കാമെന്നേറ്റ സ്വർണ്ണം, പുതിയാപ്ല ചോദിക്ക്‌ണ്‌ണ്ട്‌"

അത്യവശ്യസമയത്ത്‌ നേർവഴി കാണിച്ച്‌ തന്ന പടച്ചോനോടും, അത്‌ നടപ്പിലാക്കുവാൻ ശ്രമിക്കുന്ന പള്ളി കമ്മറ്റിക്കാരോടും കുഞ്ഞാലിക്ക്‌ നന്ദിതോന്നി. ഒരു മകൾക്ക്‌ വേണ്ടി മറ്റോരു മകളെ ബലി നൽക്കുവാനുള്ള തിരുമാനമെടുക്കുന്ന പിതാവിന്റെ വ്യഥകൾക്ക്‌ പള്ളികമ്മറ്റിയിൽ വലിയ വിലയോന്നുമില്ല. എല്ലാം അല്ലാഹുവിന്റെ കൽപ്പനയാണെന്ന ആശ്വാസവാക്കുകൾ മുസ്ലിയാർ പറയാൻ മറന്നില്ല.

പതിവ്‌ പോലെ, ഹംസയുടെ നെഞ്ചിലെ ചൂട്‌ തട്ടി, പുറത്തേക്ക്‌ വരുന്ന തേങ്ങലുകൾ കടിച്ചമർത്തി, കുഞ്ഞാമി ചോദിച്ചു

"ഒരു നല്ല ഭാര്യയായി ഞാൻ ഇത്രയും നാൾ നിങ്ങൾക്കൊപ്പം കഴിഞ്ഞില്ലെ. എന്നെ പിരിയുവാൻ കഴിയില്ലെ നിങ്ങൾക്ക്‌. എന്റെ മുന്നിൽ വെറെ മാർഗ്ഗമില്ല."

ഹംസയുടെ മറുപടി കേട്ട്‌ കുഞ്ഞാമിയുടെ തലകറങ്ങി. കീടക്കാടൻ തറവാട്ടിൽ ആദ്യമായി ഹംസയുടെ സ്വരമുയർന്നു കേട്ടു. കേട്ടത്‌ വിശ്വസിക്കുവാൻ ഹാജിയാർക്ക്‌ പോലുമായില്ല.

"നീ ഇപ്പോ ഇറങ്ങണം ഈ വിട്ടീന്ന്. എടുക്കാനുള്ളത്‌, എന്തെങ്കിലുമെണ്ടെങ്കിൽ എടുക്ക്‌, വേഗം. കുട്ടികളെയും വിളിച്ചോ."

കുഞ്ഞാമിയുടെ കൈപിടിച്ചുവലിച്ച്‌, ഹംസ ആ തറവാട്ടിന്റെ ഇടനാഴികളിലൂടെ പുറത്തേക്ക്‌ നടന്നു. പിന്നാലെ ഉമ്മ എന്ന് വിളിച്ച്‌ കരഞ്ഞ്‌കൊണ്ട്‌, എന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ, രണ്ട്‌ കുട്ടികളും.

"ഹംസെ, നേരം വെളുക്കട്ടെ, ഈ പാതിരാത്രിക്ക്‌ അവളെവിടെ പോവും" എന്ന ഹാജിയാരുടെ ചോദ്യത്തിന്‌ ഹംസ മറുപടി പറഞ്ഞില്ല.

Monday, June 1, 2009

നീർമ്മാതളത്തിന്റെ പൂക്കൾക്ക്‌ വിട


“കാമുകിഭാവമാണ്‌ സ്ത്രീയെ ഏറ്റവും കൂടുതൽ സുന്ദരിയാക്കുന്നത് “

-----

"ഈ വയസ്സ്‌ കാലത്തും എന്തിനാ നിങ്ങൾ പ്രേമത്തെക്കുറിച്ച്‌ പറയുന്നത്‌?"

"പ്രേമത്തിനു പ്രായ പരിധിയില്ല. പ്രേമിക്കുന്നവർക്ക്‌ യാതോരു വിലക്കുമില്ല. പ്രായം പ്രേമത്തിനു തടസ്സമാണെന്ന് ആരു പറഞ്ഞു"

മരണക്കിടക്കയിലും കൃഷ്ണന്റെ കാമുകിയാകുവാൻ കൊതിച്ച, കൃഷ്ണബിംബത്തിൽ അല്ലാഹുവിന്റെ രൂപമുണ്ടെന്ന് പറഞ്ഞ, ജാതിമത വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ, മലയാളിയുടെ മാത്രമല്ല, ലോകത്തിലെ മിക്കവരിലും പ്രേമത്തിന്റെ സുഗന്ദം പരത്തിയ കഥകാരിക്ക്‌ പ്രണാമം.

നീർമ്മാതളത്തിന്റെ പൂക്കൾക്ക്‌, സ്വർഗ്ഗത്തിൽ നിത്യശാന്തി നേരുന്നു.

സ്വന്തം ആത്മകഥയിലൂടെ ഒരു സ്ത്രീയുടെ വ്യഥകൾ ലോകത്തിന്‌ മുൻപിൽ അവതരിപ്പിച്ച, പ്രിയപ്പെട്ട കഥാകാരിക്ക്‌ വിട.
-----------
"നീർമാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളിൽ ഞാൻ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശ്ലേഷത്തിൽ നിന്ന്‌ സ്വന്തം ശരീരത്തെ മോചിപ്പിച്ച്‌ എത്രയോ തവണ ജനലിലേക്ക്‌ ഓടിയിട്ടുണ്ട്‌. പൂത്തുനിൽക്കുന്ന നീർമാതളം ഒരു നോക്കുകൂടി കാണാൻ. നിലാവിലും നേർത്ത നിലാവായ ആ ധവളിമ പാമ്പിൻകാവിൽനിന്നും ഓരോ കാറ്റുവീശുമ്പോഴും തിരുവാതിരക്കുളി കഴിഞ്ഞ പെൺകിടാവെന്ന പോൽ വിറച്ചു. വിറയലിൽ എ ത്രയോ ശതം പൂക്കൾ നിലം പതിച്ചു. നാലു മിനു ത്ത ഇതളുകളും നടുവിൽ ഒരു തൊങ്ങലും മാത്രമേ ആ പൂവിന്‌ സ്വന്തമായി ഉണ്ടായിരുന്നുള്ളു. അതു വാസനിച്ചു നോക്കുമ്പോൾ വാസനയില്ലെന്നും നമുക്ക്‌ തോന്നിയേക്കാം. ഞെട്ടറ്റുവീഴും മുമ്പ്‌ അത്‌ ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധിയാക്കി." -

നീർമാതളം പൂത്തകാലം.
--------
"അതേ, സ്നേഹത്തിന്റെ പൂർണത കാണിച്ചുതരാൻ എനിക്കുമാത്രമേ കഴിയുകയുള്ളൂ. എനിക്ക്‌ നീ ഒന്നൊന്നായി കാഴ്ചവയ്ക്കും... ചുവന്ന ചുണ്ടുകൾ...ചാഞ്ചാടുന്ന കണ്ണുകൾ, അവയവഭംഗിയുള്ള ദേഹം... എല്ലാം... ഓരോ രോമകൂപങ്ങൾ കൂടി നീ കാഴ്ചവയ്ക്കും. ഒന്നും നിന്റേതല്ലാതാവും. എന്നിട്ട്‌ ഈ ബലിക്ക്‌ പ്രതിഫലമായി ഞാൻ നിനക്ക്‌ സ്വാതന്ത്ര്യം തരും. നീ ഒന്നുമല്ലാതാവും. പക്ഷേ, എല്ലാമായിത്തീരും. കടലിന്റെ ഇരമ്പലിലും നീയുണ്ടാവും. മഴക്കാലത്ത്‌ കൂമ്പുകൾ പൊട്ടിമുളയ്ക്കുന്ന പഴയ മരങ്ങളിലും നീ ചലിക്കുന്നുണ്ടാവും. പ്രസവവേദനയനുഭവിക്കുന്ന വിത്തുകൾ മണ്ണിന്റെയടിയിൽ കിടന്നു തേങ്ങുമ്പോൾ നിന്റെ കരച്ചിലും ആ തേങ്ങലോടൊപ്പം ഉയരും. നീ കാറ്റാവും. നീ മഴത്തുള്ളികളാവും. നീ മണ്ണിന്റെ തരികളാവും. നീയായിത്തീരും ഈ ലോകത്തിന്റെ സൗന്ദര്യം."
പക്ഷിയുടെ മണം
-----------------------